Mozhi Podcast

Follow Mozhi Podcast
Share on
Copy link to clipboard

Listen to the best in Malayalam literature for the new media from mozhi.org

Mozhi

  • Dec 16, 2019 LATEST EPISODE
  • infrequent NEW EPISODES
  • 3m AVG DURATION
  • 11 EPISODES


Search for episodes from Mozhi Podcast with a specific topic:

Latest episodes from Mozhi Podcast

ക്ഷമപ്പക്ഷികൾ - Priyavrathan

Play Episode Listen Later Dec 16, 2019 2:52


ചിറകടിച്ചുയരുന്ന നീർ ഖഗങ്ങൾ നിങ്ങൾ പറയാതെ പോയ ക്ഷമാപണങ്ങൾ നനവാർന്ന തൂവലിൻ തുമ്പിൽ നിന്നുതിരുന്നു വ്യഥ പൊട്ടി വീഴും ചുടു കണങ്ങൾ പറയുവാനാവാതെ പോയ രണ്ടക്ഷരം ചിറകായിമാറിപ്പറന്നുപോകെ തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര- മെരിയുന്ന രാവിൽ ഹതാശനീ ഞാൻ. എവിടെയെൻ സ്വപ്ന മരാളങ്ങളെ നിങ്ങൾ നനവാർന്ന തൂവലാൽ തഴുകിത്തലോടുമോ ഗതകാല ശോക മഹാപുരാണത്തിലെ പ്രതിനായകൻ കാക്കുമെരിയുന്ന നെഞ്ചകം? View at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

അപമാനിതരാകുന്ന സീതമാർ

Play Episode Listen Later Dec 9, 2019 3:02


സീതമാർ ഇന്നും ആരണ്യത്തിൽ ഉപേക്ഷിക്കപെടുന്നു. പടുരാക്ഷസചക്രവർത്തിമാർ ഇന്നും സീതയുടെ ഉടൽ മോഹിക്കുന്നു, ദുരുപയോഗം ചെയ്യുന്നു, അപമാനിക്കുന്നു. ഇന്നത്തേക്കാൾ കുറച്ചുകൂടി പുരുഷ കേന്ദ്രീകൃതമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കുമാരനാശാൻ സീതയെക്കൊണ്ടു ഭർതൃ വിചാരണ ചെയ്യിക്കുന്നത്. സീതയെ ചൂണ്ടി 'പാവയോ ഇവൾ' എന്ന് പുരുഷോത്തമനായ രാമനോടു ചോദിക്കാൻ ആശാനുമാത്രമേ അക്കാലത്തു ധൈര്യമുണ്ടായിരുന്നൊള്ളു. വെറുതെ ചോദിക്കുകയായിരുന്നില്ല. കാര്യ കാരണങ്ങൾ നിരത്തി, എവിടെയും സ്ത്രീയെ രണ്ടാമതാക്കി, അപ്രധാനയാക്കി, ഉപഭോഗവസ്തുവാക്കുന്ന നീതി ബോധങ്ങളെയും, പൊതു ബോധങ്ങളെയും പിടിച്ചു കുലുക്കിക്കൊണ്ടാണ് 'മാറ്റുവിൻ ചട്ടങ്ങളെ' എന്നു പറഞ്ഞ കവി, മലയാളി മനുസ്സുകളിലേക്കു ഈ കവിത കോറിയിട്ടത്. അതു മലായാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയായി മാറി.... Read more at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

അധികം ഇടിഞ്ഞു പൊളിയാത്ത ഒരുമാതിരി ലോകം

Play Episode Listen Later Dec 3, 2019 6:40


Presented by Priyavrathan കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ, മാതൃഭൂമിയിൽ നിന്നും വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അക്കിത്തത്തിന്റെ 'ഇടിഞ്ഞു പോളിഞ്ഞ ലോകം' ഉണ്ടായിരുന്നു. എവിടമാണ് ഇടിഞ്ഞു പൊളിഞ്ഞതെന്നറിയാൻ വാങ്ങിയതാണ്. 'സത്യപൂജ'-യിൽ തുടങ്ങി 'ഭാരതീയന്റെ ഗാന'-ത്തിൽ അവസാനിക്കുന്ന പതിനാറു കവിതകളുടെ സമാഹാരം. കുറെ കവിതകൾ വായിച്ചു മടക്കി വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജ്ഞാനപീഠം മലയാളത്തിലേക്കു വടിയുമൂന്നി കയറി വന്നത്. അപ്പോൾ ശരി, അങ്ങട്‌ മുഴുമിപ്പിക്കാം എന്നു നിരീച്ചു. ഭാരതത്തിലെ സാഹിത്യത്തിനുള്ള ഏറ്റവും മികച്ച പുരസ്കാരം മലയാളത്തിലേക്കു പടി കടന്നു വന്നിട്ടും, എന്തെ ഒരുത്സാഹമില്ലായ്മ എന്ന് ചിന്തിച്ചുപോയി. നിങ്ങളാരെങ്കിലും അങ്ങനെ ചിന്തിച്ചുവോ? ഇല്ലായിരിക്കും. "വിമലതെ വന്ദ്യ സിംഹാസനാധിഷ്ഠിതേ,വിജയിക്ക സത്യമേ, ദേവി!" - എന്നാണു 'സത്യപൂജ'-യിൽ കവി പറയുന്നത്. 1998 ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പു പുറത്തുവന്നു. 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആടിനെ ആവർത്തിച്ചു പറഞ്ഞു പട്ടിയാക്കുന്ന സത്യാനന്തരയുഗമാണ് നാം ഇന്നു നിൽക്കുന്ന പെരുവഴി. ഞാനും നിങ്ങളും തല കറങ്ങി വീഴുന്നത്, സത്യം ഏതെന്ന അന്വേഷണത്തിനു മുന്നിലാണ്. Read more at http://mozhi.org/ --- Send in a voice message: https://anchor.fm/mozhiorg/message

ഹോമോ പ്ലാസ്റ്റിയൻ - Homo plastien -

Play Episode Listen Later Nov 22, 2019 4:52


ചന്തമേറും താരകങ്ങൾ കണ്മിഴിച്ചാദരാൽ നിന്നു ചന്ദ്രികാലംകൃതയായി വസുന്ധരയും. പരിണാമ തരുവിന്റെ നെറുകയിൽ നവ ശാഖ പതിയെ മിഴി തുറക്കാൻ മുഹൂർത്തമായി. നോബൽ സമ്മാനാർജ്ജിതരാം പണ്ഡിതപ്രവരന്മാരോ നോബിളിൻറെ പിറവിക്കു സാക്ഷികളാവാൻ പൊളിത്തീനും, പോളിസ്റ്ററും, പോളി വിറ്റാമിനുകളും പോളിബാഗിന്നുള്ളിലാക്കി യാത്രയുമായി. പ്ലാസ്റ്റിക്കാഴി കടന്നു, വൻ പ്ലാസ്റ്റിക്കചലങ്ങൾ താണ്ടി പ്ലാസ്റ്റിക് മരുഭൂമി തന്റെ നടുവിലെത്തി. ആണവോർജ്ജ നിലയങ്ങൾ ആഭയേകിപ്പുലർത്തുന്ന ആരാമത്തിൽ സിന്തറ്റിക്കിൻ നികുഞ്ജമദ്ധ്യേ, പുംസവനം കഴിഞ്ഞു ഭൂ കുംഭോദരസമാനയായ് പുണ്യജന്മമേകുവതിന്നൊരുങ്ങിടുന്നു. ആസകലം വിറപൂണ്ടു, സ്വേതതീർത്ഥത്തിലാറാടി പൂമിഴിയാൾ തിരുവയറൊഴിഞ്ഞനേരം, വാനവർ നിരന്നു ബഹിരാകാശരാജവീഥിയിൽ വാസനപ്പൂവൃഷ്ടികൊണ്ടു പൊറുതി മുട്ടി. ട്രമ്പറ്റൂതി മാലാഖകൾ, ദഫ് മുട്ടി ഹൂറികളും സന്തോഷത്താൽ സാത്താൻ പോലും ഭയങ്കരനായ്. പഞ്ചബാണൻ തോൽക്കും രൂപം, സുന്ദരാസ്യനവജാതൻ ചുണ്ടു കോട്ടിച്ചിരിക്കവേ മുഴങ്ങി വാനിൽ. "നവ യുഗം പിറന്നല്ലോ, നവ ലോകം പിറന്നല്ലോ നവ കേളീഗ്രഹങ്ങൾക്കു ശാന്തിയേകുവാൻ, ഇണ്ടലൊഴിഞ്ഞുലകിനു ചണ്ഡസൗഖ്യം പകരുവാൻ ഇന്ദ്രസമൻ പിറന്നല്ലോ ഹോമോ പ്ലാസ്റ്റിയൻ." പ്ലാസ്റ്റിക്കസ്ഥി, കശേരുക്കൾ, പ്ലാസ്റ്റിക്കോലും മജ്ജ, ചർമ്മം പ്ലാസ്റ്റിക്കു മോണയും കാട്ടി പ്ലാസ്റ്റിക്കു കുട്ടൻ. വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്, പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ് പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല. തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല. മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു. Date Written: 16-03-2019 --- Send in a voice message: https://anchor.fm/mozhiorg/message

ഗൂഢാലോചന നടത്തിയ പൗലോ കൊയ്‌ലോ

Play Episode Listen Later Oct 30, 2019 7:09


ചില പുസ്തകങ്ങൾ നമുക്കു ലഭ്യമാക്കാൻ ഈ പ്രപഞ്ചം ഒരു ഗൂഢാലോചനപോലും നടത്തും. ചാരിറ്റി ഷോപ്പിലെ പുസ്തക അലമാരയിൽ ഒരു പഴയ പുറംചട്ടയുമായി എന്നെ കാത്തിരിപ്പുണ്ടായിരുന്നു ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ 'ആൽക്കമിസ്റ്റ്' എന്ന നോവൽ. പൗലോ കൊയ്‌ലോ എഴുതിയത് പോർട്ടുഗീസിൽ ആയിരുന്നു. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്, ഉള്ളിൽ ഒളിപ്പിച്ച ഒരു നിധിയുമായി എനിക്കു ലഭിച്ചത്. ലഭിച്ച നിധി എന്തെന്ന് അവസാനം അറിയിക്കാം. (വായനക്കാരെ കെട്ടിവലിച്ചു വാലറ്റം വരെ കൊണ്ടു പോകണ്ടെ!) സാൻ റ്റിയാഗോ എന്ന ഇടയബാലന്റെ നിധി തേടിയുള്ള യാത്രയാണ് നോവലിന്റെ പ്രമേയം. പ്രവചന സ്വഭാവമുള്ള ഒരു സ്വപ്നത്തിന്റെ പിൻപേ, നിധി തേടി, മരുഭൂമിയുടെ നിർദ്ദയ കാർക്കശ്യത്തിലുടെ കടന്നുപോകുന്ന സാൻ റ്റിയാഗോ നാമോരോരുത്തരും ആണെന്ന തോന്നൽ ഉളവാക്കും എന്നിടത്തുനിന്നാണ്, രണ്ടു ദശ ലക്ഷത്തിൽ അധികം വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ വിപണന രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഒരുപാടു 'മോട്ടിവേഷണൽ' പ്രസംഗങ്ങൾക്കു തുല്യമാണ് ഈ ഒരു പുസ്തകം. നോവലിനുള്ള സമാന തലങ്ങൾ, നോവലിസ്റ്റിന്റെ ജീവിതത്തിൽ കണ്ടെത്തുന്നത് സാധാരണമാണ്. 1947 ൽ ജനിച്ച പൗലോ കൊയ്‌ലോ, തന്റെ നായകനെപ്പോലെ ക്ലേശഭരിതമായ യാത്രകൾ നടത്തിയിട്ടുണ്ട്. തെക്കേ അമേരിക്ക, വടക്കെ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി പലയിടങ്ങളിലും ദീർഘമായ യാത്രകൾ നടത്തിയ ശേഷമാണ് സാന്റിയാഗോ എന്ന ഇടയബാലന്റെ യാത്രകൾ ഈ ബ്രസീലുകാരൻ എഴുതിയത്. ആൽകെമിസ്റ്റിലെ ഭൂമികയിലേക്കൊന്നു നോക്കാം. മധ്യധരണ്യാഴിയെ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്ന ജിബ്രാൾട്ടർ കടലിടുക്ക് ഭൂമിയിലെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ജിബ്രാൾട്ടർ എന്ന ചെറിയ പ്രദേശം, അന്തർദേശീയ തലത്തിലുള്ള സ്‌പെയിനിന്റെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങാതെ, ബ്രിട്ടൻ സ്വന്തമാക്കി വച്ചിരിക്കുന്നതിന്നു പിന്നിലെ കാരണവും മറ്റൊന്നല്ല. പതിന്നാലു കിലോമീറ്റർ കടലിടുക്കിനു വടക്കായി യൂറോപ്പിന്റെ കവാടമായ സ്പെയിനും, തെക്കായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും പരിലസിക്കുന്നു. തെക്കൻ സ്പെയിനിലെ സ്വയംഭരണാധികാരമുള്ള വലിയ പ്രദേശമായ ആൻഡലൂഷ്യ പർവ്വതങ്ങളാലും, നദികളാലും, പുല്മേടുകളാലും അലംകൃതമാണ്. മദ്ധ്യകാല ഇസ്ലാമിക് ഭരണത്തിന്റെ ശേഷിപ്പുകൾ വഹിക്കുന്ന ഈ പ്രദേശത്തെ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. സാന്റിയാഗോയുടെ അലഞ്ഞുതിരിഞ്ഞുള്ള ഇടയജീവിതം ഇവിടെ ആരംഭിക്കുന്നു. ചെമ്മരിയാടിന്റെ രോമം വിൽക്കാനായി സാന്റിയാഗോ എത്തുന്ന 'താരിഫാ' എന്ന ചെറു പട്ടണം നോവലിലൂടെ നാം പരിചയപ്പെടുന്നു. ആൻഡലൂഷ്യയിൽ വച്ചു ലഭിക്കുന്ന സ്വപ്ന ദർശനത്തിനു പിന്നാലെ പോയ സാന്റിയാഗോ കടൽ കടന്നെത്തുന്നത് മൊറോക്കോയിലെ 'റ്റാൻഗിർ' എന്ന തുറമുഖപട്ടണത്തിലാണ്. സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് തുറമുഖ പട്ടണങ്ങൾ. നോവലിലൂടെ കടന്നുപോകുന്ന വായനക്കാരൻ അതറിയുന്നു. ചൈനയോളം വലുപ്പമുള്ള ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലൂടെയാണ് സാന്റിയാഗോ പിരമിഡിനെ ലക്‌ഷ്യം വച്ചു തുടർ യാത്ര ചെയ്യുന്നത്. പൊടിക്കാറ്റുവീശുന്ന മരുഭൂമിയിലെ യാത്രയിൽ കലാപവും, കൊള്ളയും ഏതു നിമിഷവും ഉണ്ടാകാം. നക്ഷത്രങ്ങൾ വിരിഞ്ഞ അനന്തമായ ആകാശത്തിന് കീഴിലെ ആകസ്മിതകളിലൂടെ അവനെത്തിച്ചേരുന്ന മരുപ്പച്ച, യാതികർക്കു മരുഭൂമി ഒരുക്കുന്ന ദാനമാണ്. അവിടെവച്ചാണവൻ 'ഫാത്തിമ' യെ കണ്ടെത്തുന്നത്. ആൻഡലൂഷ്യയിൽ തുടങ്ങി, ഈജിപ്തിലെ പിരമിഡിൽ വരെ എത്തി നിൽക്കുന്ന യാത്ര മനോഹരവും, ഉദ്വഗം നിറഞ്ഞതുമാണ്. തന്റെ 'തീർഥാടനം' (Pilgrimege) എന്ന നോവലിൽ വിവരിക്കുന്നതുപോലെ പൗലോ കൊയ്‌ലോ 500 ൽ അധികം മൈലുകൾ സ്പെയിനിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലൂടെ 1986ൽ യാത്ര ചെയ്തിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്. പരിഭാഷ ചെയ്യേണ്ടത് എങ്ങിനെആയിരിക്കണം എന്നറിയാൻ വേണ്ടിയാണ് അവധിക്കാലത്തു വായിച്ചു തീർത്ത ഇംഗ്ളീഷ് നോവലിന്റെ മലയാള പരിഭാഷ നാട്ടിൽ നിന്നും വാങ്ങി വായിച്ചത്. പരിഭാഷയും നന്നായി ആസ്വാദിച്ചു. പക്ഷെ ഒരു വാചകത്തിൽ മാത്രം എനിക്കു നിരാശയുണ്ടായി. ഇംഗ്ലീഷ് പുസ്തകത്തിന്റെ ഇരുപത്തി രണ്ടാമത്തെ പേജിൽ ഇങ്ങനെ ഒരു വാചകമുണ്ട്. "And, when you want something, all the universe conspires in helping you to achieve it." അതു നാല്പതാമത്തെ പേജിലും, അറുപത്തി രണ്ടാമത്തെ പേജിലും ഒക്കെ ആവർത്തിക്കുന്നു. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട വാചകം ഇതു തന്നെ ആണെന്ന് ഞാൻ കരുതുന്നു. ഡി സി ബുക്ക്സ് പുറത്തിറക്കിയ രമാ മേനോന്റെ പരിഭാഷയിൽ ഈ വാചകത്തിന്റ മലയാള പരിഭാഷ ഇങ്ങനെയാണ്. "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും". ഞാൻ തെരഞ്ഞത് Conspiracy യുടെ മലയാള പദമായിരുന്നു. പദാനുപദ തർജ്ജമ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. "ഈ പ്രപഞ്ചം നിനക്കു വേണ്ടി ഗൂഡാലോചന നടത്തും" എന്നു പറയുന്നതിൽ എന്തോ ഒരു പ്രത്യേക സൗന്ദര്യമില്ലേ എന്ന --- Send in a voice message: https://anchor.fm/mozhiorg/message

രാത്രി മുഴുവൻ മഴയായിരുന്നു

Play Episode Listen Later Oct 30, 2019 3:15


പ്രിയപ്പെട്ട ജിബിൻ, ചില കാഴ്ചകൾ, ചില ശബ്ദങ്ങൾ. ഇവ ഓർമയിൽ സൂക്ഷിക്കുന്ന ചില നിധികളിലേക്കുള്ള ചങ്ങലകളായി വർത്തിക്കാറുണ്ട്. ഇവ ഓർമ്മയെ ഉത്തേജിപ്പിക്കുകയും, തൽഫലമായി ചില ഗതകാല സംഭവങ്ങൾ മനസ്സിന്റെ തിരശീലയിൽ അനാവൃതമാവുകയും ചെയ്യും. കഴിഞ്ഞ ദിവസം പഴയ ഒരു പാട്ടു കേട്ടു "രാത്രി മുഴുവൻ മഴയായിരുന്നു, മനസ്സു നിറയെ കുളിരായിരുന്നു..." ബിച്ചു തിരുമല എഴുതി, ജെറി അമൽദേവ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം "എന്നും മാറോടണയ്ക്കാൻ" എന്ന ചിത്രത്തിൽ ഉള്ളതാണ്. സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഈ ഗാനം പണ്ട് ഒരുപാടു തവണ കേട്ടിട്ടുണ്ട്. സുനിലിന്റെ മുറിയിൽ നിന്ന്. തൃശൂരിൽ പഠിക്കുന്ന കാലത്തു ആദ്യം കുറച്ചുനാൾ സുനിലും, തോമാച്ചനും, വിനോദും, നാസറും ഞാനും ഒക്കെ ഒരു മുറിയിൽ ആയിരുന്നു. പിന്നീട് ഞാനും സുനിലും രണ്ടു മുറികളിൽ ആയി. എങ്കിലും ഞാൻ കതകു തുറന്നാൽ മുന്നിൽ കാണുന്നത് സുനിലിന്റെ മുറിയുടെ കതകായിരുന്നു. സുനിലിന്റെ പാട്ടു പെട്ടിയിൽ നിന്നും കുറെ നാൾ സ്ഥിരമായി ഈ ഗാനം ഞങ്ങളിലേക്ക് ഒഴുകി വരുമായിരുന്നു. എത്ര മനോഹരമായ ഓർമ്മകളാണ് വളരെ ശക്തമായി ഈ ഗാനം പഴമയിൽ നിന്നും വലിച്ചു കൊണ്ട് വരുന്നത്! മണ്ണുത്തി വെറ്റിനറി കോളേജിന്റെ പഴയ ഹോസ്റ്റൽ എന്നും തുറന്നു കിടന്നിരുന്നു. വേനൽക്കാലങ്ങളിൽ നക്ഷത്രങ്ങൾ കണ്ടുകൊണ്ടു ടെറസിൽ ഉറങ്ങാൻ കിടന്നിരുന്നു. മഴക്കാലങ്ങളിൽ ജനാലകൾ അടച്ചു പൂട്ടി, ക്ലാസ് കട്ട് ചെയ്തു ചുരുണ്ടു കൂടിയിരുന്നു. എപ്പോഴും പണിയിൽ വ്യാപൃതനായിരുന്ന തോട്ടക്കാരൻ റപ്പായി, മുറികൾ വൃത്തിയാക്കാൻ വരുന്ന അമ്മിണി എന്ന വല്യമ്മച്ചി, മെസ്സിലെ രാധാകൃഷ്ണൻ, സതി അങ്ങിനെ എത്രയോ പേർ. രാഷ്ട്രീയ വൈരവും, അനുബന്ധ കാലുഷ്യവും ഉണ്ടായിരുന്നെകിലും രാത്രികാലങ്ങളിലെ നൃത്ത സംഗീത സപര്യകളെ അതു ബാധിച്ചിരുന്നില്ല. കോറിഡോറുകളുടെ സംഗമത്തിലെ സംഗീത സാന്ദ്രമായ വിശാലമായ ഇടത്തിൽ അത്താഴത്തിനു ശേഷം അരണ്ട വെളിച്ചത്തിൽ ഒത്തു കൂടുമ്പോൾ സോഷ്യലിസമായിരുന്നു പാലിച്ചിരുന്നത്. പാട്ടിനൊത്തു സ്വിങ് ചെയ്യുമ്പോൾ സീനിയർ ജൂനിയർ അകൽച്ചകൾ ഉണ്ടായിരുന്നില്ല. പഴയ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ ധാരാളമായി മ്യൂസിക് റൂമിൽ ഉണ്ടായിരുന്നു. മനോഹരമായ ഒരു ഗാർഡൻ ഹോസ്റ്റലിനു മുന്നിലുണ്ടായിരുന്നു. പിന്നെ ടെറസ്സിൽ 'വാട്ടർ റ്റാങ്കിൽ' നിന്നും നേരിട്ട് വെള്ളമെടുത്തു തുണിയില്ലാതെ കുളിക്കുന്നവരെ കണ്ടു ആനന്ദിക്കാൻ 'ഹൈ വേ' യ്ക്ക് മറു വശത്തു ഒരു പോലീസ് സ്റ്റേഷനും. ഓർമ്മകൾ... എത്രയെത്ര ഓർമ്മകൾ... ജിബിൻ, നിനക്കും ഉണ്ടാകും ഓർമ്മകളെ ബന്ധിപ്പിക്കുന്ന പാട്ടുകൾ. ഭൂതകാലത്തിന്റെ പച്ചപ്പുകളിലേക്കു ഊഴ്ന്നിറങ്ങാൻ ഉതകുന്ന പഴയ പഴയ പാട്ടുകൾ. Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

വീണ്ടും മരങ്ങൾ

Play Episode Listen Later Oct 30, 2019 5:38


പ്രിയപ്പെട്ട ജിബിൻ, മരങ്ങൾ - അവ എന്നും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നായിരുന്നു?. അടുക്കള മുറ്റത്തെ വരിക്ക പ്ലാവിനെ പോലെ മറ്റൊരു പ്രിയപ്പെട്ട മരമുണ്ടായിരുന്നു. ചുവട്ടിൽ നിറയെ ചുവന്ന സ്വപ്‌നങ്ങൾ വിതറിയ മഞ്ചാടി മരം. അതു രാധയുടെ വീട്ടു മുറ്റത്തായിരുന്നു. രാധ എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്തായിരുന്നു (ഒരുതരം കുറ്റ ബോധം ഉണ്ടാക്കുന്ന സുഹൃത് ബന്ധം - പിന്നീടൊരിക്കൽ പറയാം). രാധയുടെ മുറ്റമായിരുന്നു ഞങ്ങൾ നാട്ടുകാരുടെ പ്രിയപ്പെട്ട കളിസ്ഥലം. അതിന്റെ ഒരു കോണിലായിരുന്നു മഞ്ചാടി മരം. മഴയില്ലാത്ത വൈകുന്നേരങ്ങളിൽ ആ ചെറിയ മുറ്റം ശബ്ദ മുഖരിതമായിരിക്കും. ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും, കൂട്ട ചിരിയുടെയും, കളിയാക്കലുകളുടെയും എത്രയോ അവസരങ്ങൾ ആ മരത്തിനു കീഴിൽ കടന്നുപോയി. രാധയുടെ വീടിനു കിഴക്കു വശത്തായി ഒരു കൂറ്റൻ പുളിമരം ഉണ്ടായിരുന്നു. അത് നിന്നിരുന്നത് വളം ഡിപ്പോയുടെ വക സ്ഥലത്തായിരുന്നു. എങ്കിലും ഓണസമയത്തു രാധയുടെ അച്ഛൻ ഒരു ഊഞ്ഞാൽ അതിൽ ഇടീക്കുമായിരുന്നു. അതു ഞങ്ങൾ നാട്ടുകാർ എല്ലാവരും കൂടി ആടി ഓണം കഴിയുമ്പഴേക്കും പൊട്ടിച്ചു കൊടുക്കു മായിരുന്നു. ഊഞ്ഞാലിന്റെ പടിയായി ഉപയോഗിച്ചിരുന്നത് രാധയുടെ വീട്ടിലെ പഴയ ഉലക്ക ആയിരുന്നു. കിഴക്കു ചാലിയക്കരയ്ക്കുള്ള ബസിൽ ആളുകൾ പുറത്തേക്കു തൂങ്ങി കിടക്കുന്നതുപോലെ ഓവർലോഡിൽ ആയിരുന്നു രാധയുടെ ഊഞ്ഞാൽ പറന്നു കൊണ്ടിരുന്നത്. എത്രയോ സമയം ആ മര മുത്തച്ഛന്റെ ചുവട്ടിൽ കഴിഞ്ഞിരുന്നു. തമിഴ് നാട്ടിലെ വളവില്ലാത്ത റോഡുകളുടെ അരികുകളിൽ പിൽക്കാലത്ത് ഇതുപോലത്തെ വലിയ പുളി മരങ്ങൾ കാണുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട പുളിമരത്തെ ഓർക്കുമായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പുളിമരം. പറഞ്ഞിട്ടെന്താ വിശേഷം. ഞങ്ങളെക്കാൾ ആ മരത്തെ ഇഷ്ടപ്പെട്ടിരുന്നത് അച്ഛനായിരുന്നു. കേസു വിസ്താരം കഴിഞ്ഞാൽ അച്ഛൻ പുളിയുടെ അടുത്തേയ്ക്കു പോകും. കയ്യിൽ കത്തി ഉണ്ടായിരിക്കും. പുലിമുരുഗൻ ആയി തിരിച്ചു വരും. അടി അച്ഛന് ഒരു വീക് നെസ് ആയിരുന്നു; കൊള്ളുന്നത് ഞങ്ങൾക്കും(ചേട്ടനും എനിക്കും). തൃശൂർക്കുള്ള പറിച്ചു നടീൽ ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. മണ്ണുത്തി വെറ്റിനറി കോളേജിന്റെ കാമ്പസ് അതി വിശാലമായിരുന്നു. തികച്ചും അപരിചിതമായ അന്തരീക്ഷം. ആ അപരിചിതത്വത്തിനിടയിൽ, ഒരാശ്വാസമായി അവൾ നിൽപ്പുണ്ടായിരുന്നു. ചപ്പു ചവറുകൾ ഇടുന്ന ഒരു മൂലയിൽ ചുവന്ന സ്വപ്‌നങ്ങൾ വിതറി ഒരു ചെറിയ മഞ്ചാടി മരം. ക്യാമ്പസ് മരങ്ങളാൽ സമൃദ്ധമായിരുന്നു. വലിയ മരങ്ങൾ തണൽ വിരിച്ചിരുന്ന വഴികളിലൂടെ വിരഹാർത്തരായി ഞങ്ങൾ നടന്നിരുന്നു. കനാലിന്റെ അരികിലെ വാക മരം കാണുമ്പോൾ മധു പറയുമായിരുന്നു "മരത്തിനു തീ പിടിച്ചതുപോലെ" എന്ന്. പടർന്നു പന്തലിച്ചു കിടക്കുന്ന പുളിവാകയ്ക്ക് - ചക്കരക്കായ് മരം- (rain tree) എന്തഴകായിരുന്നു! ഒരത്ഭുതം പോലെ ഒരു നാഗദന്തി മരം (canon ball tree) അതിന്റെ വിശേഷപ്പെട്ട പൂക്കളും കായകളുമായി നിൽപ്പുണ്ടായിരുന്നു. ലാബുകളാൽ ചുറ്റപ്പെട്ട നടുമുറ്റത്ത് ആ ചെമ്പകം ഇപ്പോൾ ഉണ്ടോ ആവോ! മരങ്ങൾ - അവയെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കും കഴിയുമായിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പുസുകളിൽ ഒന്നായിരുന്നു ആനന്ദിലെ IRMA യുടെ ക്യാമ്പസ്. മരങ്ങളെക്കാൾ കൃത്രിമ പുൽത്തകിടികൾ ആയിരുന്നു ആ പ്രദേശം നിറയെ. അവയെ പരിചരിക്കുന്ന ജോലിക്കാർ, വിളക്കു കാലുകൾ, ചൂണ്ടു പലകകൾ, ഇവയ്ക്കിടയിൽ മരങ്ങൾക്കു സ്ഥാനമില്ലായിരുന്നു. ഒട്ടക വണ്ടികൾ നീങ്ങുന്ന കാമ്പസിനു പുറത്തെ പാതകൾക്കിരുപുറവും വലിയ വേപ്പുകൾ ഉണ്ടായിരുന്നു. വണ്ടിയിൽ വേപ്പിലയും. സഖാന്ദ്രയിൽ വച്ചാണ് ജാമുൻ മരങ്ങൾ കാണുന്നത്. (അതെ - ജാമ്പൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ... ) സഖാന്ദ്രയിലെ കുരുത്തം കെട്ട കുട്ടികൾക്ക് വയലറ്റു കലർന്ന ചിരിയായിരുന്നു. പഴങ്ങൾ കഴിച്ചപ്പോൾ ഞാനും അവരിലൊരാളായി. മരങ്ങളിൽ നിന്നും പഴങ്ങൾ നേരിട്ടു കഴിക്കുമ്പോൾ സ്വാദു കൂടുതലാണോ? തോന്നലായിരിക്കും. അല്ലെങ്കിൽ അതു മരത്തിന്റെ സ്നേഹം കാരണമാകാം. നാട്ടിൽ പോകുമ്പോൾ അമ്മയെ (ജയയുടെ അമ്മ), അമ്മയുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ കൊണ്ടുപോകുന്ന ഒരു പതിവു ചടങ്ങുണ്ട്. രണ്ടു വർഷം മുൻപ് പട്ടാഴിയിലുള്ള ദേവീ ക്ഷേത്രത്തിൽ വച്ച് ഒരു കാഴ്ച കണ്ടു. ഒരു വലിയ കാഞ്ഞിര മരത്തെ അമ്മ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. ചെറിയ പുഛത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു "എന്റെ ചെറുപ്പം തൊട്ടേ ഉള്ള മരമാ, ഇപ്പൊ ഒരുപാടു പ്രായമായിക്കാണും". ഞാനെവിടെ - അമ്മയെവിടെ? Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

പ്ലാവിലക്കുമ്പിൾ

Play Episode Listen Later Oct 30, 2019 1:22


പ്രിയപ്പെട്ട ജിബിൻ, വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം ചെറുതായി മാറുന്നു . പെരുപ്പിച്ചു വയ്ക്കുന്ന പ്രൊഫൈലിന്റെ ഭോഷ്കു തിരിച്ചറിയുന്നു. പുരുഷായുസ്സിന്റെ വലുപ്പക്കുറവ് വെളിവാകുന്നു. പ്രകൃതിയുടെ നൈർ മല്യത്തെ ഓർത്തു തല കുനിച്ചു പോകുന്നു. നാം ശാന്തരാകുന്നു. എങ്കിലും നാം അവയെ വെട്ടി വീഴ്ത്തുന്നു; പലതും, പലതും ആലോചിക്കാതെ. ഇന്ന് (Dec 3) മരങ്ങളെ അണിയിച്ചൊരുക്കുന്ന ദിനം. Tree Dressing Day. ചെറുപ്പത്തിൽ അടുക്കള മുറ്റത്തുണ്ടായിരുന്ന വരിക്ക പ്ലാവിനെ ഓർത്തു പോകുന്നു. ഓണം അടുക്കുമ്പോൾ അതിൽ ഒരു ഊഞ്ഞാൽ കിളിച്ചു താഴേക്കിറങ്ങി വരുമായിരുന്നു. അതിൽ ഞങ്ങളെ കയറ്റി മരം താരാട്ടു പാടുമായിരുന്നു. ഹൃദയത്തിലേക്ക് കൂട്ടി ക്കൊണ്ടു പോകുമായിരുന്നു. ചില്ലിയാട്ടങ്ങളിൽ ഇലകൾ തരുമായിരുന്നു. ഇലച്ചാർത്തുകൾ ഉണക്കിലും കുളിരുള്ള തണലേകു മായിരുന്നു. മധുരമുള്ള ധാരാളം ഫലം നൽകിയിരുന്നു. പൊടിയരി ക്കഞ്ഞി കോരി കുടിക്കാൻ പഠിപ്പിച്ചതും എന്റെ പ്ലാവു മുത്തശ്ശി, നീ തന്നെ ആയിരുന്നു. നന്ദി. Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

വാസുദേവൻ

Play Episode Listen Later Oct 30, 2019 2:47


13.08.2016 പ്രിയപ്പെട്ട ജിബിൻ, കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..." പിന്നണി ഗായകൻ ജയചന്ദ്രൻ പാടിയ ശ്രീകുമാരൻ തമ്പിയുടെ വരികൾ. വാസുദേവൻ സീറ്റിൽ ചാരി നിന്നുകൊണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരാളെ താഴ്ന്ന ശബ്ദത്തിൽ പാടി കേൾപ്പിക്കുകയാണ്. അയാൾ വരികൾ പ്രോംപ്റ്റ് ചെയ്തുകൊണ്ട് വാസുദേവനെ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടത്തിൽ ഞാനും കൂടി. കുളിരു പകരുന്ന പഴയ ഗാനങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു് വാസുദേവൻ്റെ മുന്നിൽ ഇട്ടുകൊടുത്തു. വാസുദേവന് കിട്ടാഞ്ഞ വരികൾ പൂരിപ്പിച്ചു കൊടുത്തു. മറ്റൊരാൾ വാസുദേവൻ്റെ പോക്കറ്റിൽ പത്തു രൂപാ വച്ച് കൊടുത്തു (വാസുദേവൻ വേണ്ടാ എന്ന് പറഞ്ഞു). കുറേ കഴിഞ്ഞപ്പോൾ ഞാൻ വാസുദേവനെ പരിചയപ്പെട്ടു. കൂലിപ്പണിക്കാരനാണ് അയാൾ. പാട്ടിനോട് വലിയ കമ്പമാണ്. പണികഴിഞ്ഞു, സ്മാൾ അടിച്ചിട്ട് ബസിൽ കയറിയതാണ്. "ഒരു പെട്ടി നിറച്ചു പാട്ടു പുസ്തകങ്ങളും CD കളും" സൂക്ഷിക്കുന്ന വാസുദേവൻ പുനലൂരിൽ പല പ്രാവശ്യം വന്നിട്ടുണ്ട് പോലും. "ചേട്ടാ, മണിച്ചിത്രത്താഴ് ഞാൻ പുനലൂർ തായ്‌ലക്ഷ്മി യിൽ ആണ് കണ്ടത്. പിന്നെ ഞാൻ തൂക്കു പാലത്തിൽ കിടന്നുറങ്ങിയിട്ടുണ്ട്" (തൂക്കുപാലത്തിനു ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടല്ലോ?). ബസ്സിൻ്റെ പിന്നിൽ ഞങ്ങൾ പാട്ടാസ്വദിക്കവേ യാത്രക്കാർ പലരും അപരിഷ്‌കൃതരായ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കൂട്ടിക്കടയിൽ വാസുദേവൻ ഇറങ്ങിയപ്പോൾ അതുവരെ മിണ്ടാതിരുന്ന കമ്പിയിൽ തൂങ്ങിയായ ഒരു ചെറുപ്പക്കാരൻ്റെ ചുണ്ടിൽ നിന്നും ഇങ്ങനെ കേട്ടു. "മഞ്ഞലയിൽ മുങ്ങി തോർത്തി, മധുമാസ ചന്ദ്രിക വന്നു, നിന്നെ മാത്രം കണ്ടില്ലല്ലോ..." ജിബിൻ, നിനക്ക് തോന്നുന്നുണ്ടോ ഇതൊരു പകർച്ച വ്യാധി ആണെന്ന്? സന്തോഷിക്കാൻ മറന്നു പോകുന്ന മാന്യ ജീവിതങ്ങൾക്കിടയിൽ ചുമ്മാതെ സന്തോഷം കൊണ്ടു നടക്കുന്നു വാസുദേവൻ! Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

ഓർമ്മപ്പൂക്കാലം

Play Episode Listen Later Oct 30, 2019 1:39


14.08.2016 പ്രിയപ്പെട്ട ജിബിൻ, ജയയുടെ സഹപാഠികൾ ഇന്ന് ഒത്തുകൂടി; അഷ്ടമുടിക്കായലിൻറെ തീരത്ത്. അവരുടെ കൂട്ടത്തിൽ പെടാത്തവനായിരുന്നു ഞാൻ. എങ്കിലും അവരുടെ സൗമനസ്യം എന്നെ അവരോടൊപ്പം കൂട്ടി. സ്മരണകളുടെ തീരത്തുകൂടി ഒരു യാത്ര. എല്ലാവരും ഗതകാലത്തിൽ നിന്നും ഓർമ്മയുടെ പൂക്കൾ പെറുക്കിയെടുത്തു. കായലിന്റെ തീരത്തു വശ്യമായ പൂക്കളങ്ങൾ തീർത്തുകൊണ്ടേ ഇരുന്നു. അതിന്റെ മനോഹാരിതയിൽ ധന്യമായിരുന്നു കായലോരം. ഓർമ്മയുടെ തീരത്തു നിന്നും തെന്നിയകന്ന അച്ഛൻറെ അരികിൽ നിന്നുമാണ് പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ എത്തിയത്. അതുകൊണ്ടു തന്നെ ആ ഒത്തുചേരലും സ്മരണ പുതുക്കലും എനിക്കൊരുപാടു സന്തോഷം നൽകി. ഓർമ്മ - അതാണല്ലോ കാലം! ഓർമ്മ നഷ്ടമാകുമ്പോൾ കാലം നിശ്ചലമാകും. വർത്തമാനകാലത്തിന്റെ നിശ്ചിതത്വത്തിൽ മരവിച്ചു നിൽക്കുന്ന അവസ്ഥ ആകാം അത്. ജിബിൻ, നിനക്കും ഉണ്ടാകാം ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിച്ചുവെച്ച വെള്ളാരം കല്ലുകൾ. തിരക്കിട്ട ജീവിതത്തിൽ വല്ലപ്പോഴും അതെടുത്ത് ഓമനിക്കുമ്പോളാകാം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാകുന്നത്. Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

ജിബിനുള്ള കത്തുകൾ - യാത്രയിലെ യാത്രകൾ

Play Episode Listen Later Oct 12, 2019 2:44


07.08.2016 പ്രിയപ്പെട്ട ജിബിൻ, എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ. വലിയ യാത്രയിലെ ചെറിയ ചെറിയ യാത്രകൾ. ഒരോ യാത്രയിലും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ. മറക്കുവാനാവാത്ത ചില സന്ദർഭങ്ങൾ. Read more at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message

Claim Mozhi Podcast

In order to claim this podcast we'll send an email to with a verification link. Simply click the link and you will be able to edit tags, request a refresh, and other features to take control of your podcast page!

Claim Cancel