Dilli Dali is a podcast initiative from Delhi, India on contemporary society and culture
ഇറാൻ -ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം .പശ്ചിമേഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അത്യവഗാഹമുള്ള പ്രൊഫസ്സർ എ . കെ . രാമകൃഷ്ണനുമായി ഒരു സംഭാഷണം .
പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്ക്കുന്നു' എന്ന ഗാനം പാകിസ്ഥാനിൽ പാടാൻ കഴിയാത്തതിനാൽ എപ്പോൾ ഇന്ത്യയിൽ പാടാൻ അവസരം കിട്ടിയാലും ഞങ്ങൾ അതുപാടുമായിരുന്നു.'ലോകസംഗീതത്തിലെ രണ്ട് ഉന്നത ശിരസ്സുകൾ , ആ അപൂർവ സഹോദരങ്ങൾ.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .എസ് . ഗോപാലകൃഷ്ണൻ
മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും 'കടൽത്തീരത്ത്' എന്ന കഥ ഒ .വി . വിജയൻ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും അവർ മൂലകൃതികളോട് നീതി പുലർത്തിയില്ല എന്നും എ .ജെ . തോമസ് ഈ സംഭാഷണത്തിൽ അഭിപ്രായപ്പെടുന്നു .
ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെങ്കിൽ പോയി തുലയൂ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌കാസ്റ്റ് അദ്ദേഹത്തിന് സമർപ്പിക്കുന്നു. 'ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ'.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
2025 ലെ വിഷുദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'കണികാണുംനേരം' എന്ന മനോഹരഗാനം ആരാണ് എഴുതിയത് ?ഏതു താളപദ്ധതിയിലാണ് ഈ ഗാനം ഉളവായത് ?മലയാളഭാഷാഗാനങ്ങളിൽ ഇതിന് സമാനമാതൃകകളുണ്ടോ ?കവിയും നോവലിസ്റ്റും ഗദ്യകാരനും കേരളതാളങ്ങളിൽ അവഗാഹമുള്ളയാളുമായ ഡോ . മനോജ് കുറൂർ സംസാരിക്കുന്നു .കൂടേ പി . ലീല , രേണുക , കെ .എസ് . ചിത്ര , തൃക്കൊടിത്താനം സച്ചിദാനന്ദൻ , സുജാതാമോഹൻ എന്നിവർ പാടിയ 'കണികാണുന്നേരം' എന്ന ഗാനത്തിന്റെ നാല് ആലാപനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .എല്ലാവർക്കും ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ വിഷുവാശംസകൾ.
അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്ങനെയാണ് ഒരു മാരകസംവിധാനത്തിന്റെ രണ്ടുഭാഗങ്ങൾ ആകുന്നതെന്നും അഗമ്പെൻ വിശദീകരിക്കുന്നു.ആധുനിക, അരാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചുള്ള മൗലികചിന്ത .
മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്‌കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്‌കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ലാതെ ഗുഹകളിൽ തീയ്ക്കുചുറ്റും, ഇടിമിന്നലുകളെപ്പേടിച്ച്, മുരളുന്ന മൃഗങ്ങളെ പേടിച്ച് ജീവിച്ചിരുന്ന മനുഷ്യൻ ഏതുഭാഷയിൽ കഥകൾ പറഞ്ഞിരുന്നു എന്നോർത്ത് ഞാനെപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യവിധിയിലെ നിർണ്ണായകനിമിഷമായിരുന്നു അത്. ഒരു കഥാകാരൻ്റെ ശബ്ദത്തിന് ചെവിയോർത്ത് ഒതുങ്ങിനിന്ന ആ പ്രകൃതമനുഷ്യർ...... ആ ജീവികൾക്ക് ആ കഥകൾ നൽകിയ സംരക്ഷണവലയത്തിലാണ് നാഗരികത ആരംഭിച്ചത്.'പ്രസംഗത്തിന്റെ പരിപൂർണ്ണ പരിഭാഷയുടെ പോഡ്‌കാസ്റ്റ് രൂപത്തിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്‌കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation
കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
ബുള്ളേ നിസ്‌ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ആബിദ പർവീൺ പാടിയ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്ഥനാവേളയിൽ കേട്ട അറാമിക് ഭാഷയിലുള്ള മാസ്മരികഗാനമാണ് ഈ പോഡ്‌കാസ്റ്റിലുള്ളത്.
സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്
' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുടെ 2025 ലോകവനിതാദിന പോഡ്‌കാസ്റ്റ് .സ്വീകരിച്ചാലും
2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്‌കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്‌കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീരാവുന്ന മതഭ്രാന്താണ് ദില്ലി കണ്ടത്. ദൈവം വിളിക്കുമ്പോൾ ഞാൻ അങ്ങു പോകും "ഞങ്ങൾ മുറിവുണങ്ങുന്ന ഒരു പച്ചമരുന്ന് അന്വേഷിച്ചു പോയ കഥ ...കൂടെ കണ്ട കുറേ നല്ല മനുഷ്യരും.'മനുഷ്യൻ , മനോഹരമാണപ്പദം പോലും' എന്ന് തോന്നിയ ദിവസം , പ്രത്യേകിച്ച് കലാപാനന്തര നഗരത്തിൽ.2025 ലെ ഡൽഹിവസന്തത്തിൽ ആ പോഡ്‌കാസ്റ്റിന്റെ പുനഃ പ്രക്ഷേപണം.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ മുൻ എഡിറ്ററുമായ ടി .കെ . അരുൺ രണ്ടാം ട്രമ്പ് വരവിനുശേഷമുള്ള ലോകരാഷ്ട്രീയവും അതിനെ നയിക്കുന്ന സാമ്പത്തികാവസ്ഥകളും വിശദമായി , ആഴത്തിൽ , മൗലികതയോടെ വിലയിരുത്തുന്നു. ജർമ്മൻ തിരഞ്ഞെടുപ്പുഫലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം.
ഈ ലക്കം ദില്ലി -ദാലി ഒരു പുസ്തകാവലോകനമാണ്.മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ആനന്ദുമായി അമൃത് ലാൽ നടത്തിയ മൂന്ന് ദീർഘസംഭാഷണങ്ങളുടെ സമാഹാരമായ 'ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു' എന്ന പുതിയ പുസ്തകത്തിന്റെ വായനാനുഭവമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ . സി . ബോസും നിക്കോള ടെസ്‌ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്‌ല , ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്‌ല നിരസിച്ചതും അല്ലെങ്കിൽ തന്നെ ഗാന്ധിയ്ക്ക് കിട്ടാതെ പോയ നോബൽ സമ്മാനവും ബഷീറിനും ഓ വി വിജയനും കിട്ടാതെ പോയ ജ്ഞാനപീഠവും ചെറിയ പുരസ്കാരങ്ങളായിത്തീർന്നില്ലേ ?
സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു ഇന്ന്, ഫെബ്രുവരി 12, വി ടി ഭട്ടതിരിപ്പാടിന്റെ ചരമദിനമാണ്.1953 ൽ അദ്ദേഹം എഴുതിയ ലേഖനമാണ് 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു'.വി .ടി യ്ക്കുള്ള ആദരസൂചകമായി ആ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലിയിൽ അവതരിപ്പിക്കുന്നു .സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ
2025 ഫെബ്രുവരി എട്ടാം തീയതി ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമാണോ ?'ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുഫലവും ഇന്ത്യൻ രാഷ്ട്രീയവും' :മാതൃഭൂമിയുടെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ ദില്ലി ദാലിയ്ക്കു നൽകിയ അഭിമുഖസംഭാഷണത്തിൽ വിലയിരുത്തുന്നു
വാക്കിലും മനസ്സിലും പാരുഷ്യം പെരുകുമ്പോൾ ഒരു ഇരുണ്ട പോഡ്‌കാസ്റ്റ്. നാസി തടങ്കൽ പാളയത്തിൽ മനുഷ്യരെ ജീവനോടെ ചൂളകളിൽ കത്തിക്കുമ്പോൾ അവരുടെ നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ പാളയത്തിൽ സംഗീതം അവതരിപ്പിക്കേണ്ടിവന്ന ഒരു ദുരന്തസംഘമുണ്ടായിരുന്നു. അതിൽ കൗമാരക്കാരിയായ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു, അനീറ്റ ലാസ്‌കർ. Cello വാദകയായിരുന്ന ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ 99 വയസ്സായി. അവരുടെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് . 'കൊലയും സംഗീതവും'. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 05 ഫെബ്രുവരി 2025
2025 ലെ ജനുവരി 30 പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട. സനാതനിയെ വധിച്ച ഹിന്ദുത്വരാഷ്ട്രീയമാണ് നാരായണഗുരു സനാതനിയാണോ അല്ലയോ എന്ന ചർച്ച നടക്കുന്ന രാഷ്ട്രീയകേരളത്തിൽ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നത് 2025 ലെ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നാമോർക്കേണ്ടതാണ് . മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ ദൈർഘ്യം : 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ദില്ലി -ദാലിയിലെ മൂന്നാമത്തെ പോഡ്‌കാസ്റ്റാണിത്. രാമുവിന് പിറന്നാൾ ആശംസകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്‌മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്‌ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്‌മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീക്ഷിക്കുന്നത് ? Hindustan Times ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാൽ ദേശീയ രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന വിചാരശാലിയായ പത്രപ്രവർത്തകനാണ്. അദ്ദേഹം ദില്ലി -ദാലിയ്ക്ക് നൽകിയ വിശദമായ അഭിമുഖമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ. ഒരവലോകനം . സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 08 Jan 2025
മലയാളത്തിലെ എക്കാലത്തേയും വലിയ സാംസ്കാരികവാരികാപത്രാധിപന്മാരിൽ ഒരാളായ എസ് . ജയചന്ദ്രൻ നായർക്ക് ആദരം
മൻമോഹൻ സിങ് : കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി ധനകാര്യ വിദഗ്ദ്ധനും സാമൂഹ്യനയരൂപീകരണങ്ങളുടെ നിരീക്ഷകനുമായ എസ് . ആദികേശവൻ ഡോ . മൻമോഹൻ സിങിന്റെ വിവിധതലസ്പർശികളായ സംഭാവനകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. State Bank of India യുടെ Chief General Manager ആയിരുന്നു ശ്രീ . ആദികേശവൻ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
2024 ക്രിസ്തുമസ് രാത്രിയിൽ എം ടി കഥാവശേഷനായി. ചെറിയ ചെറിയ ഭൂകമ്പങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിൽ ഒന്നാണ്. അരുത് ..അയ്യോ, അരുത്. ആകെ പുക. ഒന്നും കാണാനേ ഇല്ല. അല്ലാ, പുകയിൽനിന്ന് ആകെ മൂടിപ്പുതച്ച് പുറത്തുവരുന്നത്....അതെ , എം ടി തന്നെ....അതെ എം ടി മരിക്കില്ല . ഇവിടംവിട്ടു പോവില്ല. എന്തൊക്കെ ബാക്കി കിടക്ക് ണു, പൊള്ളലിന്, മുറിക്ക് -ഒക്കെ അരച്ചിടാൻ പറ്റിയ ഇലകൾ ഇനിയും നമുക്ക് കാണിച്ചുതരാൻ ... ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന കഥയുടെ പോഡ്‌കാസ്റ്റ് രൂപം മഹാനായ എഴുത്തുകാരന്റെ പാദനമസ്കാരമായി ദില്ലി -ദാലി പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നു
ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'. പാട്ടിൽ ഇങ്ങനെ പറയുന്നു ' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്. തുർക്കിസ്താന്റെ തിമൂർ , ഉലുഗ് ബെക് , ബാബർ , ചെങ്കിസ് ഖാൻ ... ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ്' ആ പാട്ടിൻ്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം. ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു . (From the Archives of Dilli Dali Podcast) സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഇന്ന് 14 ഡിസംബർ 2024 രാജ് കപൂറിന്റെ നൂറാം ജന്മദിനം . രാജ് കപൂറിനുമേൽ ചാർളി ചാപ്ലിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. 1953 ൽ രാജ് കപൂർ സ്വിറ്റ്‌സർലാന്റിലുള്ള ചാപ്ലിന്റെ വീട്ടിൽ പോയി തൻ്റെ മാതൃകാപ്രതിഭയെ കാണുകയുണ്ടായി. രാജ് കപൂർ അതേക്കുറിച്ച് പിന്നീട് പറഞ്ഞു . സർ ചാർളി ചാപ്ലിനും രാജ് കപൂറും തമ്മിൽ താരതമ്യമില്ല. സൂര്യനു മുന്നിൽ നിൽക്കുന്ന ഒരു വിളക്കുപോലെയാണ് ഞാൻ'. പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ
2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി . നാം , ഖബർ /വീട് , കവികളോടായ് , ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ . കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്‌കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ . നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാരകത്തിന് ...അദ്ദേഹം പാടുമ്പോഴും അങ്ങനെ തന്നെ ...നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണത്..ഞാൻ എന്റെ പുരുഷായുസ്സല്ല , ഒരു തുടർച്ചയാണ് എന്ന സൂക്ഷ്മ-വിനയമാണ് ആ പാട്ട് . അതുകൊണ്ടാണ് രാഷ്ട്രപതിഭവനിൽ പത്മവിഭൂഷൺ വാങ്ങുവാൻ വേദിയിലേക്ക് നടക്കുമ്പോൾ ചുവന്ന പരവതാനിയിൽ നിന്ന് മാറി നടന്നത് ഒരു ഗാനവുമായി ദില്ലി -ദാലി ഛൻഛൻ ഛൻപായൽ മോരീ ബാജേ... പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ ചെയ്ത രസയാത്ര
അൻപത്തിയഞ്ചാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ കണ്ട 12 നല്ല സിനിമകളെക്കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത് . ഗോവയിൽ പ്രദർശിപ്പിച്ച സിനിമകളിൽ കാണാനിടയായ 28 സിനിമകളിൽ ഇഷ്ടപ്പെട്ട 12 എണ്ണത്തിനെക്കുറിച്ചാണ് പോഡ്‌കാസ്റ്റ്. കാണാൻ കഴിയാഞ്ഞ സിനിമകൾ സ്വാഭാവികമായും പരിഗണിക്കപ്പെട്ടിട്ടില്ല, അതിനാൽ അവയിലെ നല്ല സിനിമകളും. സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
ഒക്ടോബർ പതിനേഴാം തീയതി ഇന്ത്യയുടെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു . 1955 ലെ പൗരത്വനിയമത്തിലെ Section 6A ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ വിധിയിൽ എന്താണ് ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരത്വം , വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം, കുടിയേറ്റവും തദ്ദേശീയരുടെ സാംസ്കാരികത്തനിമയും മുതലായ കാര്യങ്ങൾ വിശദമാക്കുന്നുണ്ട് . പോഡ്‌കാസ്റ്റ് അവലംബമാക്കിയിരിക്കുന്നത് The Indian Express പത്രത്തിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ Shadan Farasat എഴുതിയ ലേഖനമാണ് . പത്രത്തിനോടും അദ്ദേഹത്തോടും കടപ്പാട് രേഖപ്പെടുത്തുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത് ? കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്. 2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് . പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് നീരുവെച്ച കാലുകൾ കവച്ചുനിന്ന് അമറിക്കൊണ്ട് ലോറൻസ്ചേട്ടനെ പെറ്റു . പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച് ഭൂമിയുടെ പടവുകൾ ഇറങ്ങിച്ചെന്ന് കുപ്പായാണ്ടിയുടെ തോളിൽ കൈവെച്ച് ലോറൻസ് ചേട്ടൻ വിളിച്ചു , 'സഖാവേ'' എം . എം . ലോറൻസിന് ദില്ലി -ദാലിയുടെ ശബ്ദാഭിവാദ്യം. ഇന്നുരാവിലെ ദില്ലി -ദാലിയ്ക്കു വേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി' എന്ന കവിത ചൊല്ലിയത് . Communist Internationale ഗാനത്തിന്റെ പശ്ചാത്തലത്തിൽ .
'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' 2024 ലെ നാരായണഗുരു സമാധി ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, ഭാഷയിലെ അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 സെപ്റ്റംബർ 2024
1972 ൽ സമീക്ഷയിലാണ് ആദ്യം ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ് ' പ്രസിദ്ധീകരിച്ചുവന്നത് . പുസ്തകമായി പുറത്തുവന്നതാകട്ടെ , 1974 ലും . മരണസർട്ടിഫിക്കറ്റ് പുസ്തകമായിട്ട് അൻപതാണ്ടുതികയുകയാണ് 2024 ൽ . മലയാളത്തിലെ തരംഗസൃഷ്ടിയായ ആ പുസ്തകത്തിനുള്ള ആദരമാണ് ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റ് . ആനന്ദ് അനുവാചകാഹ്ളാദത്തിന്റെ നിത്യാനുഭവിയായ ഡി . അഷ്ടമൂർത്തിയുമായുള്ള ഒരു സംഭാഷണമാണിത് . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട കാക്കനാടൻ പറഞ്ഞത്രേ, ഈ ചെറുപ്പക്കാരൻ നെഹ്റുവൊക്കെ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നുവെന്ന്. SFI ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സീതാറാം യെച്ചൂരിയുടെ നേതൃപാടവം എന്ന് വിദ്യാർത്ഥിസംഘടനാപ്രവർത്തനകാലത്തെ സഹപ്രവർത്തകനായിരുന്ന സീതാറാമിനെക്കുറിച്ച് സുരേഷ് കുറുപ്പ് പറയുന്നു. സുതാര്യവും ലളിതവും സത്യസന്ധവുമായിരുന്നു സീതാറാമിൻ്റെ പൊതുപ്രവർത്തനം എന്നഭിപ്രായപ്പെടുന്ന സുരേഷ് കുറുപ്പ്, ഇന്നത്തെ ഇന്ത്യാ മുന്നണിക്ക് സീതാറാം നൽകിയ വലിയ സംഭാവനകളെക്കുറിച്ചും, പാർലമെൻ്റേറിയൻ എന്ന നിലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യയശാസ്ത്രവ്യക്തതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നു, വ്യക്തിപരമായ അനുഭവങ്ങൾ അയവിറക്കുന്നതോടൊപ്പം. ദില്ലി-ദാലിയുടെ സീതാറാം യെച്ചൂരി ആദരപ്പോഡ്കാകാസ്റ്റ്: പ്രിയ സഖാവിന് വിട
'ചെറിയ മനുഷ്യരും വലിയ ലോകവും' 1961 മുതൽ 1973 വരെ മലയാളിയുടെ സംവേദനക്ഷമതയെ സമൂലം സ്വാധീനിക്കുകയും അതിനെ മുന്നോട്ടുനയിക്കുകയും ചെയ്തു. അത് ഓർമ്മകളായും ജീവൽകാലപ്രേരണകളായും ഇന്നും മലയാളിയിൽ ജീവിക്കുകയാണ്. ഇതിനുമുൻപിറങ്ങിയ രണ്ടു സമാഹാരങ്ങളിൽ ആകെയുള്ള അദ്ധ്യായങ്ങളുടെ അറുപതുശതമാനത്തോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ . 'ചെറിയ മനുഷ്യരും വലിയ ലോകവും ' സമ്പൂർണ്ണ പതിപ്പ് പുറത്തുവരുന്നതിനുമുൻപുള്ള തിരനോട്ടം പോലൊരു പോഡ്‌കാസ്റ്റ് ആണിത്. പുതിയപതിപ്പിന്റെ കെട്ടിലും മട്ടിലും ഏകോപനം നടത്തുന്ന രാമു അരവിന്ദനുമായുള്ള സംഭാഷണമാണ് ഈ പോഡ്‌കാസ്റ്റ് . സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ .
അന്തരിച്ച നിയമജ്ഞനും എഴുത്തുകാരനുമായ എ . ജി . നൂറണിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സത്യസന്ധമായ ഒരു ധൈഷണികജീവിതം : എ . ജി . നൂറണിയ്ക്ക് വിട. സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 31 August 2024
പ്രൊഫസ്സർ മാത്യു ജോസഫ് .സി ( Jamia Millia Islamia Central University, Delhi ) അതീവ വ്യക്തതയോടെ സംസാരിക്കുന്നു. 'ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതൽ ആ സമൂഹത്തിന്റെ മുഖ്യമായ ആശയധാരയായിരുന്ന മതേതരദേശീയത എന്നത് ഇല്ലാതാകുകയാണോ ? അവിടെ നടന്ന അധികാരമാറ്റത്തിൽ , അത് സംഭവിച്ച പ്രക്രിയയിൽ പരാജയപ്പെട്ടുപോയത് മതേതരദേശീയത എന്ന ആശയം തന്നെയാണ്. മതേതരദേശീയതയാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും , എല്ലാ ലോകരാഷ്ട്രങ്ങൾക്കും നല്ലത്. ഒരു വലിയ ജനകീയപ്രക്ഷോഭം നടക്കുമ്പോൾ ചരിത്രപശ്ചാത്തലത്തിൽ കാര്യങ്ങൾ കാണാതെ ആവേശം കൊള്ളുന്നത് ശരിയല്ല' പോഡ്‌കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വവും അമേരിക്കൻ തിരഞ്ഞെടുപ്പും ജോ ബൈഡൻ്റെ പിന്മാറ്റം ലോകസമൂഹങ്ങളിൽ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന വൃദ്ധരോട് എന്തു സന്ദേശമാണ് നൽകുന്നത് ? കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം അമേരിക്കൻ തിരഞ്ഞെടുപ്പുരംഗത്ത് ഉണ്ടാക്കിയിരിക്കുന്ന പുതിയ ഉണർവിന്റെ നാനാർത്ഥങ്ങൾ എന്തൊക്കെയാണ് ? പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 29 ജൂലായ് 2024
വലിയ ഡോക്ടർ വിട പറയുമ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ Textual Studies and Publications ൻ്റെ ചീഫ് എഡിറ്റായ പ്രൊഫ. ഡോക്ടർ കെ. മുരളി, ഡോ. വല്യത്താൻ്റെ ആയുർവേദരംഗത്തെ പഠനങ്ങളെ ആഴത്തിൽ വിലയിരുത്തുന്നു. വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടുമായി ഡോ. വല്യത്താനുണ്ടായിരുന്ന ഗാഢസൗഹൃദത്തേയും ഡോ. മുരളി അനുസ്മരിക്കുന്നു. രാഘവൻ തിരുമുൽപാടിൻ്റെ മകനായ മുരളി തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളെജിൻ്റെ മെഡിക്കൽ സൂപ്രണ്ടും അദ്ധ്യാപകനുമായിരുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ
മൈസൂരിലെ ചാമുണ്ഡി കുന്നുകളിലെ ദീപാലങ്കാരം കണ്ടിട്ട് ഗാന്ധിജി സബർമതിയിലെ കുട്ടികൾക്ക് കത്തെഴുതി , 'ഇത്തരം നയനാനന്ദകരമായ കാഴ്ചകൾ കുട്ടികൾക്കുള്ളതാണ്. ഞാൻ ഇത്തരം കാര്യങ്ങളിൽ ഭ്രമിച്ചാൽ തെറ്റാണ്. ഞാൻ ചെയ്യാനുദ്ദേശിച്ചിട്ടുള്ള കാര്യത്തിന് സഹായകകരമല്ലാത്ത രീതിയിൽ ശ്വസിക്കുന്നതുപോലും പാപമാണ് ' ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് . 'മഹാത്മാഗാന്ധി സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ' എം എസ് സുബ്ബുലക്ഷ്മി പാടിയ 'രഘുപതിരാഘവ രാജാറാം' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു
പ്രിയ സുഹൃത്തേ, മറ്റൊരു ലക്കം ദില്ലി-ദാലിയിലേക്ക് സ്വാഗതം. ബഹുഭൂരിപക്ഷം പ്രതിപക്ഷ MP മാരും സസ്പെപെൻഷനിലായിരിക്കേ, പതിനേഴാം ലോക് സഭയുടെ അവസാനനാളുകളിൽ കേന്ദ്രസർക്കാർ തിടുക്കത്തോടെ നടപ്പിലാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് M. R. ഹരീഷ് വിശദമായി സംസാരിക്കുന്ന പോഡ്കാസ്റ്റാണിത്. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ കരുതൽ തടങ്കലിലാക്കുമോ? കോഴിക്കോട് കോടതിയിലെ അഭിഭാഷകനായ ഹരീഷ് ക്രിമിനൽ നിയമങ്ങളിൽ അഗാധമായ അറിവും വിവേകവും പുലർത്തുന്നു എന്ന് പോഡ്കാസ്റ്റ് തെളിയിക്കുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ 10 ജൂലായ് 2024