Dilli Dali is a podcast initiative from Delhi, India on contemporary society and culture

1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് . പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , ' ആദ്യം വൈദ്യുതി ചാർജ്ജ് അടച്ച് വീട്ടിൽ വെളിച്ചം മടക്കിക്കൊണ്ടുവരൂ . ഈ ഇരുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല'അന്തരിച്ച പ്രഖ്യാത ബംഗാളി എഴുത്തുകാരൻ ശങ്കറിന് ആദരാഞ്ജലി 'ഏക ഏക ഏകാക്ഷി' എന്ന ആത്മകഥയിലെ ഒരു ഭാഗത്തിന്റെ മലയാളപരിഭാഷ 'എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്'

കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക് : കൃത്രിമബുദ്ധി എന്ന ചിന്തായുഗയന്ത്രം From Writing to Prompting: AI as Zeitgeist-Machine by Boris Groys

ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ്. 2026 ലെ വാലെന്റൈൻസ് ദിനത്തിൽ ഓർക്കുവാൻ ശ്രമിക്കുന്നത് . FROM THE MUSIC ARCHIVES OF DILLI DALIകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വംഎസ് . ഗോപാലകൃഷ്ണൻ

ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്‌കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു . അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണ് ഈ ലക്കം ദില്ലി -ദാലി .ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ?

ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം പ്രായോഗികമാക്കിയത് പ്രയോഗവാദികളും ആ ജീവിതം അപ്രായോഗികമായി നമുക്കു തോന്നുന്നത് നാമെല്ലാം പ്രയോഗവാദികൾ ആയതിനാലുമാണ്. അപ്രായോഗികതയുടെ മുൾക്കിരീടം ചരിത്രത്തിൽ കുറച്ചുപേർക്കേ അഴകുചേർത്തുള്ളൂ.

ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?A podcast by S. Gopalakrishnan on Dilli Dali.Please subscribe to Dilli Dali Podcast.This podcast is available on all major podcast platforms as well.

കഴിഞ്ഞയാഴ്ച തീവണ്ടിയിൽ order ചെയ്ത ഭക്ഷണം കൊടുത്തപ്പോഴേക്കും വണ്ടി ഓടിത്തുടങ്ങിയതിനാൽ പുറത്തേക്കുചാടി വീണുപോയ ഒരു delivery boy യുടെ വീഡിയോ ദൃശ്യം അതിവേഗ supply എന്ന പുത്തൻ തൊഴിൽ മേഖലയിലെ നൈതികപ്രശ്നങ്ങൾ വീണ്ടും സമൂഹമദ്ധ്യത്തിൽ ഉയരാൻ കാരണമായി.'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?'ലോകത്തിലെ എല്ലാ Gig workers നോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദില്ലി -ദാലി പോഡ്‌കാസ്റ്റ്

ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹി BBC global podcast ന് നൽകിയ അഭിമുഖത്തെ മുൻനിർത്തി ഒരു മലയാളം പോഡ്‌കാസ്റ്റ്

ശബരിമലയിൽ വിവാദം അടങ്ങാതെ പുകയുമ്പോൾ ഒരു യവനനായകനെ മുൻനിർത്തി എൻ . എൻ . പിള്ള ശബരിമല അയ്യപ്പനുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്

‘Poor, ugly, sad people have a right to life' : Béla Tarrമനുഷ്യാന്തസ്സിന്റെ ചലച്ചിത്രകാരൻ അന്തരിച്ച ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല ടാറിന്റെ സംഭാവനകളെക്കുറിച്ച് ചലച്ചിത്രചരിത്രകാരൻ ഡോ . സി .എസ് . വെങ്കിടേശ്വരനുമായുള്ള സംഭാഷണം

വെനിസ്വേലയിൽ ട്രമ്പ് നടത്തിയ കടന്നുകയറ്റം എങ്ങനെ Trump Corollary യുടെ ഭാഗമാകുന്നു ?ഈ കടന്നുകയറ്റത്തിലുള്ള ചൈനീസ് ഘടകം എന്താണ് ?അമേരിക്കൻ എണ്ണക്കമ്പനികളുടെ ചട്ടുകമോ ട്രമ്പ് ?ഹ്യൂഗോ ചാവേഴ്‌സിന്റെ ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് ഏകോപനമെന്ന സ്വപ്നം എന്തുകൊണ്ട് സാക്ഷാത്കരിക്കപ്പെട്ടില്ല ?അമേരിക്കയ്ക്ക് വെനിസ്വേലൻ ജനതയുടെ മുന്നിൽ അടിതെറ്റുമോ ?അമേരിക്ക വീണ്ടും ഉക്രൈനെ അനാഥമാക്കിയോ ?ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ അവഗാഹമുള്ള ഡോക്ടർ . പി . രവീന്ദനാഥൻ ( Department of Geopolitics and International Relations , Manipal Academy of Higher Education ) എസ് . ഗോപാലകൃഷ്ണനുമായുള്ള സംഭാഷണത്തിൽ വിശദീകരിക്കുന്നു .

വടക്കേയിന്ത്യയിലെ നാലുസംസ്ഥനങ്ങളിൽ ജീവയോഗ്യമാം വിധം ഭൗമശാന്തി നിലനിർത്തുന്നതിൽ സുപ്രധാനപങ്കു നിർവഹിക്കുന്ന മലനിരകളാണ് 'അരാവല്ലി'. 2025 അവസാനം, ഡിസംബർ ഇരുപത്തൊൻപതാം തീയതി ഈ ഗിരിനിരകളെ ആദരിക്കുന്ന ഒരു തീരുമാനം ഇന്ത്യയുടെ സുപ്രീം കോടതി കൈക്കൊണ്ടു. ആ വിഷയമാണ് 2026 എന്ന പുതുവർഷത്തിൽ ദില്ലി ദാലി ആദ്യമായി അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റ്. സഹ്യപർവ്വതനിരകളാൽ സംരക്ഷിക്കപ്പെടുന്ന മലയാളികളുടെ ജീവിതത്തിന് വളരെയേറെ പഠിക്കാനുണ്ട്, അരാവല്ലിയുടെ മനുഷ്യാസൂത്രിതനാശത്തിന്റെ പാഠങ്ങളിൽ നിന്നും.അന്താരാഷ്ട്ര -ഇന്ത്യൻ പാരിസ്ഥിതിക നിയമങ്ങളിൽ അവഗാഹമുള്ള അഭിഭാഷക ശ്യാമ കുര്യാക്കോസുമായി എസ് . ഗോപാലകൃഷ്ണൻ നടത്തിയ സംഭാഷണത്തിലേക്ക് സ്വാഗതം.'മലനിരകളും ഇന്ത്യൻ കോടതികളും'

1939 ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയതാണ് മുസ്തഫ കമാൽ പാഷയുടെ ജീവചരിത്രം.ആദ്യമായി അത് ഇപ്പോൾ മലയാളത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.തുർക്കി ജനതയെ ആധുനീകരിക്കാൻ ശ്രമിച്ച കമാൽ അത്താതുർക്കിനെ ആദരത്തോടെ കാണുന്ന ഈ ജീവചരിത്രം ഇന്നത്തെ ഇന്ത്യയിലെ , കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ പ്രസക്തമാണ്. 'ബഷീറിന്റെ കമാൽ എന്ന പുസ്തകവും ഖിലാഫത്ത് പ്രസ്ഥാനവും ബഷീർ എന്ന പുരോഗാമിയും' എം എൻ കാരശ്ശേരിയുമായി സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.

എം. എസ് . സുബ്ബുലക്ഷ്മി പാടി അനശ്വരമാക്കിയ ഒരു ഗാനത്തിന്റെ അർത്ഥവും ചരിത്രവും .ദൈവമേ എനിക്കു നിന്നോട് പരിഭവമോ പരാതിയോ ഇല്ല,കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തി കണ്ണാ

This episode of the Dilli Dali Podcast is the full version of a long conversation with historian Ramachandra Guha at the Gandhi Fest in Vadakara held on October 4, 2025.Thanks to the organizers of the Gandhi Fest, 2025.

സാഹിത്യകാരിയും അദ്ധ്യാപികയുമായിരുന്ന ബി . സരസ്വതി തൊണ്ണൂറ്റിനാലാം വയസ്സിൽ ഡിസംബർ ഒന്നാം തീയതി അന്തരിച്ചു . ഇത് ദില്ലി -ദാലി യുടെ ആദരപോഡ്‌കാസ്റ്റ് ആണ് . അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി . സരസ്വതി എഴുതിയ സ്മരണകൾ, ' ഓർമ്മകൾ ചന്ദനഗന്ധം പോലെ' യുടെ ഒരു വായനാനുഭവമാണിത്.

സങ്കീർണ്ണമായ ഒരു ജീവിതസന്ദർഭത്തെ ലളിതസുഭഗമായ ആഖ്യാനത്തിലൂടെ മനോഹരമാക്കിയ ചലച്ചിത്രാനുഭവമാണ് പുതിയ മലയാളസിനിമയായ 'ഇത്തിരിനേരം'.സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് , തിരക്കഥാകൃത്ത് വിശാഖ് ശക്തി എന്നിവരുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

കേരള കലാമണ്ഡലത്തിന്റെ ഇക്കൊല്ലത്തെ എം .കെ .കെ നായർ അവാർഡ് നേടിയ എം .ഡി . സുരേഷ് ബാബുവുമായി സംഭാഷണം. കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറിയായ സുരേഷ് ബാബു കഥകളി സംഘാടനത്തിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും, കഥകളിയരങ്ങിലുണ്ടായിട്ടുള്ള പുരോഗതികളെക്കുറിച്ചും കാണികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനയെക്കുറിച്ചും സംസാരിക്കുന്നു.

ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത് ?ബീഹാറിലെ സ്ത്രീകളുടെ 'മര്യാദാപുരുഷോത്തമ'നായി നിതീഷ് കുമാർ മാറുന്നുവോ ?എന്തുകൊണ്ട് 'വോട്ടുകൊള്ള' ആരോപണം ബീഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയായില്ല ?ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർട്ടിയായി RJD മാറുമ്പോഴും എന്തേ ഈ ഭീമൻ പരാജയം ഇന്ത്യാസഖ്യത്തിനുണ്ടായി ?ബീഹാറിലെ മുസ്ലിങ്ങൾ ആർക്കാണ് വോട്ടുചെയ്തത് ?ബീഹാറിലെ ഇടതുപക്ഷരാഷ്ട്രീയത്തിൻ്റെ ഭാവി ?ജയിച്ചത് നിതീഷ് പ്രഭാവമോ ? നിതീഷ് -മോദി പ്രഭാവമോ ? ബീഹാർ സമൂഹത്തേയും രാഷ്ട്രീയത്തേയും ആധികാരികമായി അവലോകനം ചെയ്യുന്ന ഒരു സംഭാഷണമാണ് പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ സംസാരിക്കുന്നു

പെണ്ണുങ്ങളുടെ രാമായണത്തിൽ ഏറ്റവും പ്രധാനം ബാലകാണ്ഡവും ഉത്തരരാമായണവുമാണ്.യുദ്ധകാണ്ഡമോ, സുന്ദരകാണ്ഡമോ, ആരണ്യകാണ്ഡമോ അതിൽ പ്രാധാന്യത്തോടെ വരാറില്ല.ചന്ദ്രബതീരാമായണത്തിൽ രാമനെ ശിലാഹൃദയനെന്നും പാപിയെന്നും വിളിയ്ക്കുന്നുണ്ട് . രാമൻ മാനസികനില തെറ്റിപ്പോയ ഭീരുവാണെന്നും ചന്ദ്രബതിയുടെ രാമായണത്തിൽ പറയുന്നു.വിവർത്തക പറയുന്നത് കുമാരനാശാൻ കൽക്കത്തയിലുണ്ടായിരുന്ന സമയത്ത് ചന്ദ്രബതീരാമായണത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകാമെന്നാണ്.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിഭാഷയിലുണ്ടായ ഈ പെൺരാമായണം മൂലഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത ഗീതാഞ്ജലി കൃഷ്ണനുമായുള്ള ഒരു സംഭാഷണമാണ് ഇത് .

ആകാശത്തിലെ മാരകനദികൾ എന്തുകൊണ്ട് ചെറിയ സമയ മഴകളിൽ അതിഭീമവെള്ളം പെയ്തിറങ്ങുന്നു ?അദൃശ്യങ്ങളായ വൻ നദികൾ ആകാശത്ത് രൂപം കൊണ്ടിരിക്കുകയാണ് ഈർപ്പത്തിന്റെ ഈ മഹാശേഖരങ്ങളാണ് അവിചാരിതമായ മഹാമാരികൾ പെയ്യിക്കുന്നത്.പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .വാഷിംഗ്‌ടൺ പോസ്റ്റിൽ നവംബർ ഏഴാം തീയതി പ്രസിദ്ധീകരിച്ച The Deadly Rivers in the Sky എന്ന പഠനറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് .

ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ അസാധാരണരും പുതിയ വഴി വെട്ടിയവരും ധീരരുമായിരുന്ന പത്രപ്രവർത്തകരുടെ സംഭവനകളെക്കുറിച്ച് പി . രാംകുമാർ എഴുതിയ ന്യൂസ് റൂമിലെ ഏകാകികൾ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ പോഡ്കാസ്റ്റ്

ടി .എൻ . ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു.അംബേദ്‌കർ പറഞ്ഞിട്ടുണ്ട് , ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കരുതെന്ന്.ഗ്യാനേഷ് കുമാർ പ്രതീക്ഷിക്കുന്നതാകട്ടെ ഭക്തിയും !എന്തുകൊണ്ട് മൂന്നാം മോദി സർക്കാരിന്റെ തിരക്കഥ പാളിപ്പോകുന്നു ?ടി .എൻ . ശേഷന്റെ സ്വാതന്ത്ര്യനിർണ്ണയം എന്തുകൊണ്ട് ആ സ്ഥാപനത്തിന് നിലനിർത്താൻ കഴിഞ്ഞില്ല ?

ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് .' എന്നും എപ്പോഴും മോഹൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ജീവിതപരിസരങ്ങളേക്കാൾ ഉയരമുള്ളയാളായിരുന്നു. ഹൃസ്വകാലത്തേക്ക് നോക്കിജീവിക്കാനല്ല ജീവിതം അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഹൃസ്വചക്രവാളങ്ങൾക്കപ്പുറത്തേക്ക് നോക്കിജീവിക്കാനാണ് 'പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

പ്രൊഫ : എം . കെ . സാനുവിനുള്ള ആദരപോഡ്‌കാസ്റ്റാണിത് .1976 ൽ അദ്ദേഹമെഴുതിയ 'നാരായണഗുരുസ്വാമി' എന്ന ജീവചരിത്രഗ്രന്ഥത്തിലെ പത്താമദ്ധ്യായമായ 'സന്ദേഹത്ൻ്റെ രശ്മികൾ ' പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് .മലയാളഭാഷയും മലയാളിസമൂഹവും എന്നും കടപ്പെട്ടിരിക്കുന്ന സാനുമാഷിന് ആദരാഞ്ജലി .

എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ?എഴുത്തുകാരി സാറാ ജോസഫ് സംസാരിക്കുന്നു.കാരുണ്യത്താൽ എന്നും സ്ത്രീപക്ഷത്ത്.എന്നും സ്വയം നവീകരിച്ചു.ആജീവനാന്ത റിബൽ.സൂര്യനെല്ലി , ഐസ് ക്രീം പാർലർ , വിതുര, കിളിരൂർ സ്ത്രീപീഡനകേസുകളുടെ വെളിച്ചത്തിൽ ,നിരവധി പരിസ്ഥിതിസമരങ്ങൾ, മിച്ചഭൂമിയ്ക്കായുള്ള സമരങ്ങൾ, ഒരിക്കലും പാർട്ടിയെ ഉപേക്ഷിക്കാത്ത ഉൾപാർട്ടി സമരങ്ങൾ, എന്നും പാവപ്പെട്ടവർക്കൊപ്പം...നിരവധി അനുഭവങ്ങളുടെ വെളിച്ചത്തിൽ സാറാ ജോസഫ് അസാധാരണനായ കമ്മ്യൂണിസ്റ്റുകാരൻ വി .എസ് . അച്യുതാനന്ദനെ അനുസ്മരിക്കുന്നു.

'ലോകചരിത്രത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇസ്രയേലിനെതിരേ മിണ്ടാതിരിക്കുകയും ചെയ്യുന്ന പാണ്ഡിത്യം അപലപനീയമാണ്. ഗസയിലെ കൂട്ടക്കൊലയ്ക്കുശേഷം ലോകത്തിലെ സർവകലാശാലകളിൽ ഇതുവരെ നടന്നതുപോലെയുള്ള GENOCIDE പഠനവും ഗവേഷണവും അസാദ്ധ്യമാകും.'Holocaust and Genocide ചരിത്രപണ്ഡിതനും , ഇസ്രയേലി-അമേരിക്കൻ ചരിത്രകാരനും ജൂതനുമായ പ്രൊഫസ്സർ Omer Bartov ജൂലായ് പതിനഞ്ചാം തീയതിയിലെ ന്യൂ യോർക്ക് ടൈംസിൽ എഴുതിയ ആധികാരികലേഖനത്തിന്റെ മലയാളപരിഭാഷയാണ് പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ' ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും 'സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ

ദുൽകർ സൽമാൻ എം .കെ . ത്യാഗരാജഭാഗവതരായി അഭിനയിക്കുന്ന 'കാന്ത' എന്ന തമിഴ് സിനിമയുടെ റിലീസ് അടുത്തുവരികയാണ്.ഇന്നു രാവിലെ ഡൽഹിയിലെ മഴയിൽ വഴിനടക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ ഫോണിൽ നിന്നും 'മന്മഥലീലയെ വെണ്ട്റാർ ഉണ്ടോ' എന്ന ഗാനം കേൾക്കാനിടയായ സുഖവിസ്മയത്തിൽ നിന്നാണ് എം .കെ . ത്യാഗരാജഭാഗവതരെക്കുറിച്ചുള്ള ഈ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഉണ്ടായത് .ആ ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

ചരിത്രകാരൻ എം ജി എസ് നാരായണൻ 1993 ൽ എഴുതിയ ലേഖനമാണ് 'ശ്രീനാരായണന്റെ ചരിത്രദൗത്യം'. സ്വതന്ത്രവും തികച്ചും മൗലികവുമായ നിരീക്ഷണങ്ങളാൽ പ്രസക്തമായ ഈ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് ദില്ലി -ദാലി പുതുതായി ആരംഭിക്കുന്ന Readings from History പരമ്പരയിൽ .നാരായണഗുരുവിന്റേയും എം ജി എസ് നാരായണന്റെയും ഛായാരേഖകൾ പോഡ്‌കാസ്റ്റ് കവറിലേക്കായി അനുവദിച്ച ഇ .പി . ഉണ്ണിയുടെ സ്നേഹത്താൽ ഉദാരമായ മനസ്സിന് നന്ദി പറയുന്നു. എസ് . ഗോപാലകൃഷ്ണൻ

ഇന്ന് 2025 ജൂൺ 25 .1975 ലെ ജൂൺ മാസത്തിൽ ഇന്നേദിവസമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് .അങ്ങനെയൊരു കടുംകൈ ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യേണ്ട സങ്കീർണ്ണ സാഹചര്യം ഇന്ദിരാഗാന്ധി രാജ്യത്തും പുറത്തും നേരിടുന്നുണ്ടായിരുന്നോ ?'അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : ഒരു പുനരാലോചന'.ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

ഇറാൻ -ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം .പശ്ചിമേഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അത്യവഗാഹമുള്ള പ്രൊഫസ്സർ എ . കെ . രാമകൃഷ്ണനുമായി ഒരു സംഭാഷണം .

പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്ക്കുന്നു' എന്ന ഗാനം പാകിസ്ഥാനിൽ പാടാൻ കഴിയാത്തതിനാൽ എപ്പോൾ ഇന്ത്യയിൽ പാടാൻ അവസരം കിട്ടിയാലും ഞങ്ങൾ അതുപാടുമായിരുന്നു.'ലോകസംഗീതത്തിലെ രണ്ട് ഉന്നത ശിരസ്സുകൾ , ആ അപൂർവ സഹോദരങ്ങൾ.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .എസ് . ഗോപാലകൃഷ്ണൻ

മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും 'കടൽത്തീരത്ത്' എന്ന കഥ ഒ .വി . വിജയൻ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും അവർ മൂലകൃതികളോട് നീതി പുലർത്തിയില്ല എന്നും എ .ജെ . തോമസ് ഈ സംഭാഷണത്തിൽ അഭിപ്രായപ്പെടുന്നു .

ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെങ്കിൽ പോയി തുലയൂ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌കാസ്റ്റ് അദ്ദേഹത്തിന് സമർപ്പിക്കുന്നു. 'ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ'.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

2025 ലെ വിഷുദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'കണികാണുംനേരം' എന്ന മനോഹരഗാനം ആരാണ് എഴുതിയത് ?ഏതു താളപദ്ധതിയിലാണ് ഈ ഗാനം ഉളവായത് ?മലയാളഭാഷാഗാനങ്ങളിൽ ഇതിന് സമാനമാതൃകകളുണ്ടോ ?കവിയും നോവലിസ്റ്റും ഗദ്യകാരനും കേരളതാളങ്ങളിൽ അവഗാഹമുള്ളയാളുമായ ഡോ . മനോജ് കുറൂർ സംസാരിക്കുന്നു .കൂടേ പി . ലീല , രേണുക , കെ .എസ് . ചിത്ര , തൃക്കൊടിത്താനം സച്ചിദാനന്ദൻ , സുജാതാമോഹൻ എന്നിവർ പാടിയ 'കണികാണുന്നേരം' എന്ന ഗാനത്തിന്റെ നാല് ആലാപനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .എല്ലാവർക്കും ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ വിഷുവാശംസകൾ.

അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്ങനെയാണ് ഒരു മാരകസംവിധാനത്തിന്റെ രണ്ടുഭാഗങ്ങൾ ആകുന്നതെന്നും അഗമ്പെൻ വിശദീകരിക്കുന്നു.ആധുനിക, അരാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചുള്ള മൗലികചിന്ത .

മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്‌കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്‌കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ലാതെ ഗുഹകളിൽ തീയ്ക്കുചുറ്റും, ഇടിമിന്നലുകളെപ്പേടിച്ച്, മുരളുന്ന മൃഗങ്ങളെ പേടിച്ച് ജീവിച്ചിരുന്ന മനുഷ്യൻ ഏതുഭാഷയിൽ കഥകൾ പറഞ്ഞിരുന്നു എന്നോർത്ത് ഞാനെപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യവിധിയിലെ നിർണ്ണായകനിമിഷമായിരുന്നു അത്. ഒരു കഥാകാരൻ്റെ ശബ്ദത്തിന് ചെവിയോർത്ത് ഒതുങ്ങിനിന്ന ആ പ്രകൃതമനുഷ്യർ...... ആ ജീവികൾക്ക് ആ കഥകൾ നൽകിയ സംരക്ഷണവലയത്തിലാണ് നാഗരികത ആരംഭിച്ചത്.'പ്രസംഗത്തിന്റെ പരിപൂർണ്ണ പരിഭാഷയുടെ പോഡ്‌കാസ്റ്റ് രൂപത്തിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്‌കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation

കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ

ബുള്ളേ നിസ്‌ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ആബിദ പർവീൺ പാടിയ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ

ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്ഥനാവേളയിൽ കേട്ട അറാമിക് ഭാഷയിലുള്ള മാസ്മരികഗാനമാണ് ഈ പോഡ്‌കാസ്റ്റിലുള്ളത്.

സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്

' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുടെ 2025 ലോകവനിതാദിന പോഡ്‌കാസ്റ്റ് .സ്വീകരിച്ചാലും

2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്‌കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്‌കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീരാവുന്ന മതഭ്രാന്താണ് ദില്ലി കണ്ടത്. ദൈവം വിളിക്കുമ്പോൾ ഞാൻ അങ്ങു പോകും "ഞങ്ങൾ മുറിവുണങ്ങുന്ന ഒരു പച്ചമരുന്ന് അന്വേഷിച്ചു പോയ കഥ ...കൂടെ കണ്ട കുറേ നല്ല മനുഷ്യരും.'മനുഷ്യൻ , മനോഹരമാണപ്പദം പോലും' എന്ന് തോന്നിയ ദിവസം , പ്രത്യേകിച്ച് കലാപാനന്തര നഗരത്തിൽ.2025 ലെ ഡൽഹിവസന്തത്തിൽ ആ പോഡ്‌കാസ്റ്റിന്റെ പുനഃ പ്രക്ഷേപണം.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ

അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ മുൻ എഡിറ്ററുമായ ടി .കെ . അരുൺ രണ്ടാം ട്രമ്പ് വരവിനുശേഷമുള്ള ലോകരാഷ്ട്രീയവും അതിനെ നയിക്കുന്ന സാമ്പത്തികാവസ്ഥകളും വിശദമായി , ആഴത്തിൽ , മൗലികതയോടെ വിലയിരുത്തുന്നു. ജർമ്മൻ തിരഞ്ഞെടുപ്പുഫലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം.

ഈ ലക്കം ദില്ലി -ദാലി ഒരു പുസ്തകാവലോകനമാണ്.മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ആനന്ദുമായി അമൃത് ലാൽ നടത്തിയ മൂന്ന് ദീർഘസംഭാഷണങ്ങളുടെ സമാഹാരമായ 'ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു' എന്ന പുതിയ പുസ്തകത്തിന്റെ വായനാനുഭവമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ